സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കരുത്താർജിക്കുന്ന പശ്ചാത്തലത്തിൽ, വർധിച്ചുവരുന്ന സൈബർ ഭീഷണികളെ നേരിടാൻ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യവുമായി പ്രമുഖ ടെക് ഭീമന്മാർ രംഗത്ത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ എന്നിവരുൾപ്പെടെ നൂറിലധികം മുൻനിര സാങ്കേതിക കമ്പനികളാണ് സൈബർ പ്രതിരോധം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന കാരണത്താൽ മുൻനിര എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക് തങ്ങളുടെ ശക്തമായ 'മിഥോസ്' മോഡലിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അത്യാധുനിക എഐ മോഡലുകൾ വികസിപ്പിക്കുന്ന കമ്പനികൾ സൈബർ പ്രതിരോധത്തിനൊപ്പം നിൽക്കണമെന്ന ആഹ്വാനവുമായി ടെക് കമ്പനികൾ രംഗത്തെത്തിയത്. നിർണായക പശ്ചാത്തല സൗകര്യങ്ങൾ സംരക്ഷിക്കുന്ന സുരക്ഷാ വിഭാഗങ്ങൾക്ക് ആവശ്യമായ ഫണ്ടിംഗ്, പരിശീലനം, മോഡലുകളിലേക്കുള്ള സുരക്ഷിതമായ പ്രവേശനം എന്നിവ ഉറപ്പാക്കണമെന്ന് സംയുക്ത കത്തിൽ കമ്പനികൾ ആവശ്യപ്പെടുന്നു.
"അഭൂതപൂർവമായ ഹാക്കിംഗ് തരംഗം വരുന്നു'
എഐ ഉപയോഗിച്ചുള്ള വലിയൊരു സൈബർ ആക്രമണ പരമ്പരയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടെക്നോളജി നിരീക്ഷണ സംഘടനയായ "സിവ് എഐ' (CivAI) ഗവേഷണ വിഭാഗം തലവൻ ആൻഡ്രൂ യൂൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ പൂർണ ഉത്തരവാദിത്വം പ്രസ്താവനയിൽ ഒപ്പുവച്ച കമ്പനികൾക്കു കൂടിയുണ്ടെന്നും, പ്രതിരോധ നടപടികൾക്കായി പ്രഖ്യാപിച്ച വൻ ഫണ്ടിംഗ് ലഭ്യമാക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഹാക്കിംഗ് നടത്താൻ ശേഷിയുള്ള എഐ വികസനത്തിന്റെ വേഗം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങളൊന്നും ഈ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാരുകളും സൈബർ സുരക്ഷാ വിദഗ്ധരും സാങ്കേതിക കമ്പനികളും ഒത്തുചേർന്ന് അത്യാധുനിക എഐ മോഡലുകളുടെ ശേഷിക്ക് അനുസൃതമായി സുരക്ഷാ സംവിധാനങ്ങൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നു കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
നിയന്ത്രണങ്ങൾക്ക് നീക്കം
സൈബർ ഭീഷണികൾ തടയാൻ അമേരിക്കയിൽ ജനപ്രതിനിധികൾ പുതിയ നിയമനിർമാണത്തിനൊരുങ്ങുകയാണ്. അപകടകരമായ എഐ സംവിധാനങ്ങളുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാൻ അധികാരികൾക്ക് അധികാരം നൽകുന്ന "കിൽ സ്വിച്ച് ആക്റ്റ്' ആണ് യുഎസ് സെനറ്റർമാർ നിർദേശിച്ചിരിക്കുന്നത്.
മനുഷ്യരേക്കാൾ ബുദ്ധിശാലികളായി എഐ വളരുന്ന സാഹചര്യം വന്നാൽ മനുഷ്യരാശി വൻ അപകടത്തിലാകുമെന്ന് എഐ രംഗത്തെ മുൻനിര ഗവേഷകനും നോബൽ പുരസ്കാര ജേതാവുമായ ജെഫ്രി ഹിന്റൺ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. ഗൂഗിളിലെ തന്റെ ദീർഘകാല എഐ ഗവേഷണങ്ങൾക്കു ശേഷമാണ് സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെക്കുറിച്ച് ഹിന്റൺ ആശങ്ക പങ്കുവച്ചത്.